വെള്ളിയാഴ്‌ച, ജനുവരി 27, 2006

തൃശ്ശൂര്‍‍ ഭാഷ

ചിന്നൂന്റെ അമ്മ തൃശ്ശൂര്‍‍ക്കാരിയാണ്‌, അച്ഛന്‍ കോട്ടയം-ആലപ്പുഴക്കാരനും. ചിന്നു മലയാളം പറയുമ്പോളതെന്താവും - മദ്ധ്യനോ, തെക്കനോ? അച്ഛന്‍ കുറേ നാള്‍ സ്വയം ചോദിച്ചു. "എന്തായാലെന്താ, മദ്ധ്യനോ, തെക്കനോ, വടക്കനോ, തെക്കുകിഴക്കനോ എന്തെങ്കിലുമാവട്ടെ ...മലയാളമല്ലേ?" എന്ന് അമ്മ.അമ്മയുടെ ഭാഷയിലെ തൃശ്ശൂര്‍ ചുവ പണ്ടെന്നോ പൊയ്പ്പോയതാണ്‌. അതായിരുന്നു അച്ഛന്റെ ഒരാശ്വാസവും. പക്ഷേ അച്ഛന്‍ ഓര്‍ക്കാതെ പോയ ഒന്നുണ്ട്‌. മമ്മയും തൃശ്ശൂര്‍ക്കാരിയാണ്‌, മാളാക്കാരി!

ചിന്നു വര്‍ത്തമാനം പറഞ്ഞു തുടങ്ങിയപ്പോള്‍
"ഇത്‌ എന്തുട്ടാ അച്ഛാ??"
"ഇത്‌ എന്താ എന്നു ചോദിക്ക്‌ മോനേ..."
"ഇത്‌ എന്തുട്ടാ???"
"ഇത്‌ എന്താ... എന്നു പറയണം മോനേ"
"ഇത്‌ എന്തുട്ടാ അച്ഛാ??"
അച്ഛന്‍ നിസ്സഹായതയോടെ അമ്മയെ നോക്കി. അമ്മ ഊറി വന്ന ഒരു തൃശ്ശൂര്‍ ചിരിയോടെ അടുക്കളയിലേയ്ക്ക്‌ നടന്നു.

ഞായറാഴ്‌ച, ജനുവരി 22, 2006

രുചിയും 'ശൂ ശൂ ചിക്കനും' പിന്നെ ചിന്നുവും

വെള്ളിയാഴ്ച വൈകുന്നേരം. പതിവോര്‍ത്ത്‌ അച്ഛന്‍ ചോദിച്ചു
"ചിന്നൂ... നമുക്ക്‌ കറങ്ങാന്‍ പോണ്ടേ? "
"കറങ്ങാന്‍ പോണം... രുചീല്‌ പോണ്ട!"
അച്ഛനും അമ്മയും ഇതിപ്പോള്‍ ഒരു പതിവാക്കിയിരിക്കുന്നു. വെള്ളിയാഴ്ചകളില്‍ 'രുചി'യില്‍ നിന്ന് ഡിന്നര്‍. അത്‌ കഴിഞ്ഞ്‌ ഷോപ്പിങ്ങും. ഷോപ്‌ ചെയ്യാന്‍ ചിന്നൂനിഷ്ടമാണ്‌. രുചീലിരിക്കാന്‍ ബോറാണ്‌. ഭക്ഷണം കാത്തും അച്ഛനും അമ്മയും കഴിക്കണ നോക്കിയും എത്ര നേരം ഇരിക്കണം!
"ചിന്നൂന്‌ നാന്‍ കഴിക്കണ്ടേ?"
ചിന്നൂന്‌ നാന്‍ ഇഷ്ടമാണ്‌. അവന്‍ സമ്മതിച്ചു.
"അമ്മേ...പാലെടുക്കണം"
"എടുക്കാം.ട്ടൊ..ചിന്നൂ... അമ്മ മറക്കില്ല"
ഒന്നു രണ്ടു തവണ പാലെടുക്കാതെ അമ്മ ഇറങ്ങിയതോര്‍ത്ത്‌ ചിന്നു അമ്മയെ ഇപ്പോളെന്നും ഓര്‍മ്മിപ്പിക്കുന്നു! പാവം എന്റെ കുഞ്ഞ്‌!!

കാറില്‍ നിന്നിറങ്ങി ചിന്നു നേരെ 'രുചി'യിലേയ്ക്കു നടന്നു. അപ്പോഴാണോര്‍ത്തത്‌ - അച്ഛന്റെ കൈ പിടിച്ചില്ലല്ലോ എന്ന്...പതിവുകള്‍ തെറ്റിക്കാന്‍ ചിന്നൂനിഷ്ടമല്ല. തിരിഞ്ഞു നിന്ന് അച്ഛന്റെ കൈ കിട്ടും വരെ അവിടെ കാത്തു. അങ്ങനെ ഒരു കൈ അച്ഛനും മറ്റേ കൈ പോക്കറ്റിനും കൊടുത്ത്‌ ഒട്ടും സ്റ്റയില്‍ കുറയ്ക്കാതെയാണ്‌ ചിന്നു രുചിയിലോട്ട്‌ കയറിയത്‌. തന്നെ നോക്കി ചിരിച്ച 'വെയ്റ്റര്‍' ചേട്ടനൊരു മറുചിരി സമ്മാനിച്ച്‌ ചിന്നു നടന്നു. 'ഹൈ-ചെയറും' എടുത്ത്‌ ചേട്ടന്‍ വന്നതു മാത്രം അവന്‌ ഇഷ്ടപ്പെട്ടില്ല. പകരം അമ്മ നീക്കിയിട്ട ഒരു വലിയ ചെയറില്‍ തന്നെ അവന്‍ ഇരിപ്പുറപ്പിച്ചു. ടേബിളില്‍ മടക്കി വെച്ചിരുന്ന പച്ച ത്തൂവാല കൈ നീട്ടിയെടുത്ത്‌ സ്വന്തം മടിയില്‍ സശ്രദ്ധം വിരിക്കവേ ചിന്നൂന്‌ പറയാതിരിക്കാന്‍ കഴിഞ്ഞില്ല
"അച്ഛയ്ക്കും കിട്ടി...ചിന്നൂനും കിട്ടി...അമ്മയ്ക്കും മാത്രം തന്നില്ല!"
കൈ തുടയ്ക്കാനുള്ള പച്ചത്തൂവാലയേ!

അച്ഛന്‍ ഓര്‍ഡര്‍ ചെയ്തത്‌ നാനും തന്തൂരി ചിക്കനും പാലക്‌ പനീറും.അപ്പുറത്തെ ടേബിളിരിക്കുന്ന ചേട്ടന്മാരെ ശ്രദ്ധിച്ചും ഗ്ലാസ്സില്‍ നിന്ന് എത്തിച്ചെടുത്ത ഐസ്‌ വെച്ച്‌ കളിച്ചും കുറച്ചു നേരം ചിന്നു കളഞ്ഞു. നാന്‍ ഇനിയും എത്താത്തത്‌ എന്താണ്‌? 'വെയ്റ്റര്‍' ചേട്ടന്‍ അതിലേ പോയപ്പോള്‍ ചിന്നു ഉറക്കെ വിളിച്ചു ചോദിച്ചു "നാന്‍!"നാന്‍ വരാത്തതെന്തെന്ന്! അമ്മ ചിന്നൂന്റെ വായ പൊത്തി. ചിന്നു പറഞ്ഞത്‌ കേട്ടിട്ടോ എന്തോ അധികം വൈകാതെ നാനും പനീര്‍ കറിയും എത്തി. അതിനും പുറകേയാണ്‌ തന്തൂരി ചിക്കന്‍ "ശൂ..ശൂ" എന്ന് ശബ്ദമുണ്ടാക്കി വന്നത്‌. ചിന്നൂന്‌ ആ ശബ്ദം വളരെ ഇഷ്ടായി. ചിക്കനൊപ്പം അവനും കുറച്ചു നേരം കൂകി "ശൂ..ശൂ..."

ഡിന്നറും ഷോപ്പിങ്ങും കഴിഞ്ഞ്‌ തിരിച്ചെത്തി പതിവു പോലെ അപ്പൂപ്പയ്ക്ക്‌ ഫോണ്‍ ചെയ്യവേ
"എന്തു കഴിച്ചൂ ചിന്നൂ??"
"ശൂ..ശൂ..ചിക്കന്‍" !! :-)

വെള്ളിയാഴ്‌ച, ജനുവരി 13, 2006

'കൃഷി'യെന്ന ചങ്ങാതി

ചിന്നുവും കൃഷിയും തമ്മിലുള്ള ചങ്ങാത്തത്തിന്‌ ഒരൊന്നര കൊല്ലത്തെ പഴക്കമുണ്ട്‌. (കൃഷി എന്നാല്‍ തെലുങ്കില്‍ ഉണ്ണികൃഷ്ണന്‍ എന്നാണത്രെ!) മമ്മയുടെ വീട്ടില്‍ ആദ്യമായി തമ്മില്‍ കണ്ടപ്പോള്‍ ചിന്നൂന്‌ ഒരു വയസ്സ്‌, കൃഷിക്ക്‌ ആറ്‌ മാസവും! അവിടുന്നിങ്ങോട്ട്‌ കൊടുത്തും വാങ്ങിയും ചിരിച്ചും കളിച്ചും ഇടയ്ക്ക്‌ വഴക്കിട്ടും കരഞ്ഞും അവര്‍ ഒന്നിച്ച്‌ വളരുന്നു. "No..No.. ..ഷീ...അതു വേണ്ട" എന്നൊക്കെ ശാസിച്ചും അവന്‍ ചെയ്യുന്ന ഓരോ കുറുമ്പും മമ്മയ്ക്ക്‌ അപ്പപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്തും ചിന്നു പലപ്പോഴും ഒരു ചേട്ടന്റെ അധികാരമെടുത്തു. ചിന്നുവിന്റെ സോക്ക്സ്‌ ഇടയ്ക്കൂരാന്‍ നോക്കിയും അവന്റെ ബ്ലോക്ക്സ്‌ സൃഷ്ടികള്‍ തട്ടിമറിച്ചിട്ടും കൃഷി ഒരു വികൃതിയായ അനിയന്റെ റോള്‍ ഭംഗിയായി ചെയ്യുന്നു.

"ഷീ..." എന്ന സ്നേഹം നിറഞ്ഞ വിളിയില്‍ നിന്ന്‌ 'കിചീ.." എന്ന കൊഞ്ചല്‍ വിളിയിലേക്ക്‌ ചിന്നു മാറിയത്‌ ഈയിടെയാണ്‌. അത്‌ മമ്മയില്‍ നിന്ന് കിട്ടിയതാണെന്ന് തോന്നുന്നു.
"കിചി നമ്മടെ വീട്ടില്‌ വരണം..മ്മാ"
വീട്ടില്‍ വരുമ്പോള്‍ ചിന്നു ചിലപ്പോളെങ്കിലും കൃഷിയെ മിസ്സ്‌ ചെയ്യുന്നു.
"അമ്മ കൃഷിയെ ഫോണ്‍ വിളിക്കണം..അമ്മാ.."
ഫോണ്‍ വലിച്ചിഴച്ച്‌ ചിന്നു വരുന്നു.
"ചിന്നു വിളിച്ചോളൂ.."
"അമ്മ വിളിക്കണം"
അമ്മ ടോയ്‌ ഫോണ്‍ ഡയല്‍ ചെയ്യുന്നു.
"ഹലോ...കൃഷിയാണോ??"
"ഇതു ചിന്നൂന്റെ അമ്മയാണ്‌...ഷീ"
"കൃഷി പാല്‍ കുടിച്ചോ? എന്തു ചെയ്യായിരുന്നു അവിടെ??"
സംസാരം നീളുന്നു. നിര്‍ത്താന്‍ ചിന്നു സമ്മതിക്കില്ല! ഫോണ്‍ ഡയല്‍ ചെയ്ത്‌ അമ്മയുടെ കൈ കഴച്ചു. ഒരു ഒന്നര വയസ്സുകാരനോടുള്ള സങ്കല്‍പസല്ലാപത്തിന്‌ വിഷയങ്ങളന്വേഷിച്ച്‌ അമ്മ വലയുന്നു! അമ്മയുടെയും ചങ്ങാതിയുടെയും സംസാരം ചിന്നു ചിരിച്ചാസ്വദിക്കുന്നു!

ഇത്‌ ഈയിടെ മിക്കവാറും ദിവസങ്ങളില്‍ ആവര്‍ത്തിക്കുന്നു.അതിനിടെ മമ്മ പറഞ്ഞാണറിഞ്ഞത്‌... മമ്മയുടെ വീട്ടില്‍ വെച്ച്‌ ചിന്നു അവന്റെ അമ്മയെ വിളിക്കുമത്രേ...."ഹലോ..അമ്മയല്ലേ??" എന്നിട്ട്‌ ഫോണും കൊണ്ട്‌ കൃഷിയുടെ അടുത്തെയ്ക്കോടും. ഫോണ്‍ കൃഷിയുടെ ചെവിയില്‍ ചേര്‍ത്തു വെയ്ക്കും."കിചീ...ചിന്നൂന്റെ അമ്മയാ...വര്‍ത്താനം പറഞ്ഞോ.."വാക്കു കൂട്ടിച്ചൊല്ലാത്ത കുഞ്ഞ്‌ എന്തു പറയാനാണ്‌? :) അവനത്‌ തട്ടി മാറ്റും... എന്നാലും ചിന്നു പിന്നെയും ശ്രമിച്ചു കൊണ്ടേയിരിക്കുമത്രേ.

അമ്മയ്ക്കും കൂട്ടുകാരനുമിടയില്‍ ചങ്ങാത്തം വളര്‍ത്തുകയാണോ ചിന്നൂസ്‌? ആര്‍ക്കറിയാം....

വ്യാഴാഴ്‌ച, ജനുവരി 05, 2006

അമ്മയുടെ മലയാളം

വയസ്സിത്രയായിട്ടും അമ്മയിനിയും മലയാളം ശരിക്ക്‌ പഠിച്ചിട്ടില്ലെന്നോ?! ചിന്നു പോലും അമ്മയെ തിരുത്തുന്നു!!
"മോനേ...പാലിവിടെ വെച്ചിട്ടുണ്ട്‌.ട്ടോ...എടുത്ത്‌ കഴിയ്ക്ക്‌..."
"പാല്‌ കഴിയ്ക്ക്യല്ലാമ്മാ..കുടിക്ക്യാ.."

ചൊവ്വാഴ്ച, ജനുവരി 03, 2006

കാര്‍ത്തിക്കിനുള്ള പിറന്നാള്‍ സമ്മാനം



കാര്‍ത്തിക്കിന്‌ വരുന്ന ആഴ്ച മൂന്ന് വയസ്സ്‌ തികയും. ആഘോഷത്തിന്‌ ക്ഷണിക്കാന്‍ നിത്യ ദിവസങ്ങള്‍ക്കു മുന്‍പേ വിളിച്ചിരുന്നു. അതോര്‍ത്ത്‌ ക്രിസ്മസ്‌ ഷോപ്പിങ്ങിനൊപ്പം അവനുമൊരു സമ്മാനം വാങ്ങി. കഴിഞ്ഞ മാസം നിക്കിയുടെ പിറന്നാളിന്‌, അച്ഛനും അമ്മയും ഒരു ടോയ്‌ കൊണ്ടു കൊടുത്തത്‌ ചിന്നുവിനത്ര പിടിച്ചില്ലെന്നതോര്‍ത്തിട്ട്‌, ചിന്നു കാണാതെ കോട്ടുകള്‍ തൂക്കിയിടുന്ന മുറിയുടെ കോണില്‍ കാര്‍ത്തിക്കിനുള്ള കളിപ്പാട്ടം ഒതുക്കി വെച്ചു. ശനിയാഴ്ച വരെ അതവിടെ ഭദ്രമായിരിക്കുമെന്നും, അന്നു രാത്രി ചിന്നു ഉറങ്ങിയ ശേഷം സമ്മാനം പൊതിഞ്ഞു കെട്ടാമെന്നും ഒക്കെയാണ്‌ അമ്മ കരുതിയത്‌.

ഇന്നലെ അമ്മ അടുക്കളയില്‍ തിരക്കിനിടയില്‍ ഒരു ശബ്ദം കേട്ടാണ്‌ ആ വഴി നോക്കിയത്‌. കണ്ടതോ, ചിന്നു കാര്‍ത്തിക്കിനായി കരുതിയ സമ്മാനം ബുദ്ധിമുട്ടി വലിച്ചിഴച്ച്‌ കൊണ്ടു വരുന്നു! കോട്ടെടുത്തിട്ട്‌ അച്ഛന്‍ മുറിയുടെ വാതില്‍ അടച്ചില്ല!
"ഇതു തുറക്കണം...അമ്മാ..."
"ചിന്നൂസേ...അതു നമ്മള്‍ കാര്‍ത്തിക്കിനു കൊടുക്കാന്‍ വാങ്ങിയതല്ലേ??.."
"കാര്‍ത്തിക്കിനിത്‌ കൊടുക്കണ്ട!"
"അങ്ങനെ പറയാമോ കുട്ടാ...ചിന്നൂന്റെ പിറന്നാളിന്‌ ആരും സമ്മാനം തന്നില്ലെങ്കില്‍ ചിന്നൂന്‌ സങ്കടാവില്ലേ?" അച്ഛന്‍ ആവത്‌ പറഞ്ഞു നോക്കി. ചിന്നു ദു:ഖഭാവത്തില്‍ കളിപ്പാട്ടത്തിനു മീതെ കിടപ്പായി. അങ്ങനേ കൊച്ചിലേ കുട്ടിയുടെ ദുര്‍വാശികളൊക്കെ സമ്മതിച്ചു കൊടുത്ത്‌ വഷളാക്കേണ്ടെന്നു വെച്ച്‌ അച്ഛനും അമ്മയും കുറച്ചു നേരം മാറിയിരുന്നു.

ചിന്നുവിന്‌ പിടിച്ച വാശി തന്നെ! അവനതിനു മീതെ നിന്ന്‌ മാറിയതേയില്ല...അമ്മയുടെ മനസ്സലിഞ്ഞു. അച്ഛന്റെ സമ്മതം വാങ്ങി ചിന്നുവിന്‌ കളിപ്പാട്ടം തുറന്നു കൊടുത്തു. ചിന്നുവിന്റെ മനസ്സും മുഖവും ഒരു പോലെ വിടര്‍ന്നു.
"എന്റെ മോന്‍ ഇത്ര കൊതിച്ചത്‌ കാര്‍ത്തിക്കിന്‌ കൊടുക്കുന്നതെങ്ങനെ?! അതു ശരിയാവുമോ?!"അമ്മ ആത്മഗതം ചെയ്തതിന്‌ പക്ഷേ ചിന്നു ഉത്തരം പറഞ്ഞു. "ശരിയാവില്ല...."
അച്ഛനും അമ്മയ്ക്കും ചിരി അടക്കാനായില്ല.കൂടെ ചിന്നുവും മനം നിറഞ്ഞ്‌ ചിരിച്ചു! അവനിതു കൂടെ പറഞ്ഞു.."കാര്‍ത്തിക്കിന്‌ വേറെ സമ്മാനം വാങ്ങണം"
"നമുക്കു വാങ്ങിക്കൊടുക്കാം..കേട്ടോ..."
അന്നേരം ചിന്നുവിനതും വേണ്ടി വരുമെന്നറിഞ്ഞിട്ടും അമ്മ പറഞ്ഞു.

കളിപ്പാട്ടം പുറത്തെടുക്കാന്‍ ചിന്നു വൈകിച്ചില്ല. അതൊരു റെയില്‍വേ ട്രാക്ക്‌ മെനഞ്ഞെടുക്കാനുള്ള ബ്ലോക്ക്സ്‌ ആയിരുന്നു. ബ്ലോക്ക്സെല്ലാം മുറിയില്‍ പരന്നിട്ടും അവ എങ്ങനെ ഘടിപ്പിക്കണം എന്ന് ചിന്നുവിന്‌ തിരിഞ്ഞില്ല. പതിവു പോലെ ആ ദൌത്യം അച്ഛന്‍ ഏറ്റെടുത്തു. ചിതറിക്കിടക്കുന്ന കഷ്ണങ്ങളില്‍ നിന്നും അച്ഛന്‍ ആവേശത്തോടെ ഒരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടാക്കി എടുക്കുമ്പോള്‍ അമ്മയ്ക്കൊപ്പം ചിന്നുവും ഒരു കാഴ്ചക്കാരനായി ഒതുങ്ങി!