ശനിയാഴ്‌ച, ഓഗസ്റ്റ് 12, 2006

ഹാപ്പി ഓര്‍ സാഡ് ?

സോഫായില്‍ ഒന്ന് കണ്ണടച്ചിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് സ്ലേറ്റും കൊണ്ട് ചിന്നു ഓടി വന്നത്.
“അമ്മാ.. ഒരു പടം വരച്ചു തരോ? കരയണ ചിന്നൂന്റെ...”
“ചിരിക്കണ ചിന്നു ആയാലോ?”
“വേണ്ട.. കരയണ ചിന്നൂന്റെ വേണം”
ഞാന്‍ വരച്ചു തുടങ്ങി.
“അമ്മാ.. ചിന്നുന്റെ ഷര്‍ട്ട് വരക്കണം... രണ്ടു കൈയും കാണണം. “
സ്പെസിഫികേഷന്‍സ് കൂടി വരുന്നു.
“ഇനി അമ്മയെ വരക്കണം. അമ്മ ചിന്നൂന് ഒരു സോഫ്റ്റ് നാപ്കിന്‍ കൊടുക്കണ വരക്കണം”
“അമ്മ ചെറുതാ...”
ഞാന്‍ കാലങ്ങു നീട്ടി വരച്ചു. “ഇത്ര പൊക്കം മതിയോ അമ്മയ്ക്ക്?”
“മതി” അവന് തൃപ്തിയായി.
“അമ്മ മുടി കെട്ടി വെയ്ക്കണം”
അഴിച്ചിട്ടിരുന്ന മുടി കെട്ടി വെപ്പിച്ചു. ചിന്നു സ്ലേറ്റ് എന്റെ കൈയില്‍ നിന്നും വാങ്ങി, ചിത്രം ഒന്നു കൂടെ പരിശോധിച്ചു. മുഖം വിടര്‍ന്നിരിക്കുന്നു.
“അമ്മാ.. ചിന്നൂന് ഇഷ്ടാ‍യി! :)“
സ്ലേറ്റുമെടുത്ത് ഓടാന്‍ തുടങ്ങിയ അവനെ ചേര്‍ത്തു പിടിച്ച് ഞാന്‍ പതുക്കെ ചോദിച്ചു.
“ചിന്നു ഇപ്പോ ഹാപ്പി ആണോ, സാഡ് ആണോ?”
“ചിന്നു ഹാപ്പിയാ”
“പിന്നെ എന്തിനാ അമ്മയോട് കരയണ ചിന്നൂനെ വരക്കാന്‍ പറഞ്ഞത്?”
അവന്‍ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് എന്റെ പിടി വിടുവിച്ച് ഓടുന്നതിനിടെ വിളിച്ചു പറഞ്ഞു.
“എന്തിനോ..”

വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2006

മഴപ്പാടുകള്‍

ഓഫീസ് വിട്ട് ഞാന്‍ എത്തിയപ്പോഴേക്കും കറുത്തിരുണ്ടെത്തിയ മഴ പെയ്തൊഴിഞ്ഞിരുന്നു. മണ്ണിന്റെ നനവ് മാത്രം ബാക്കി. മമ്മയുടെ സിറ്റൌട്ടില്‍ എന്റെ ചെരുപ്പ് വീഴ്ത്തിയ നനവിന്റെ കളങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല്ല. കോളിങ് ബെല്ല് അടിച്ച് കാത്തു നിന്നു. മമ്മ വാതില്‍ തുറന്നപ്പോഴേക്കും ചിന്നു ഓടിയെത്തി. അവന്റെ കണ്ണുടക്കിയത് സിറ്റൌട്ടിലെ മഴപ്പാടുകളിലാണ്. “അതെന്താ അമ്മാ, ഇവിടെ നെറ്റു പോലെ മഴ പെയ്തത്?”
“അതമ്മയുടെ ചെരുപ്പു വീഴ്ത്തിയ പാടുകളല്ലേ, ചിന്നു?”
“നെറ്റു പോലുണ്ടല്ലോ!”

ചിലന്തി വലയും ടെന്നിസ് കോര്‍ട്ടിലെ നെറ്റും ജനവാതിലിലെ നെറ്റും എല്ലാം ചൂണ്ടിക്കാട്ടി വലകളെപ്പറ്റി ഒരു ക്ലാസ്സ് ഞാന്‍ തലേന്ന് എടുത്തതേയുള്ളൂ :)