ശനിയാഴ്‌ച, ജൂൺ 17, 2006

പുത്തനുടുപ്പുകള്‍

ചിന്നുവും അമ്മയും കൂടെ ഷോപ്പിങ്ങിനു പോയപ്പോള്‍, ചിന്നുവിന്‌ രണ്ട്‌ പുത്തനുടുപ്പുകള്‍ വാങ്ങിച്ചു. ഒന്ന്‌ കരിനീല ഷര്‍ട്ടില്‍ surfer എന്ന്‌ ഇളം നീലയില്‍ എഴുതി, രണ്ട്‌ സര്‍ഫിംഗ്‌ ബോട്ടുകളുടെ പടമുള്ളത്‌. ഇനിയൊന്ന് ആഷില്‍ റെഡ്‌ കളറിലെ എഴുത്തുള്ള ഷര്‍ട്ടിനു കൂട്ടായി റെഡ്‌ മുക്കാല്‍ പാന്റുള്ളത്‌. ചിന്നൂനും അമ്മയ്ക്കും ഒത്തിരി ഇഷ്ടായി രണ്ടും. വീട്ടില്‍ വന്നപ്പോള്‍ അച്ഛനും ഇഷ്ടായി.

പിറ്റേന്ന് ബ്ലൂവിലുള്ള ഉടുപ്പിട്ടാണ്‌ ചിന്നു മമ്മയുടെ അടുത്ത്‌ പോയത്‌. മമ്മയും പറഞ്ഞു,
"ഹായ്‌, എന്തു രസാ....എവിട്ന്നാ, മേടിച്ചേ ചിന്നൂ ഇത്‌?"
"വാള്‍-മാട്ടീന്നാ..".
അതിനു പിറ്റേന്ന് ചിന്നു റെഡ്‌ ഉടുപ്പിറക്കി. അന്നും മമ്മ തിരക്കി. "ഹായ്‌, ഇതെവിടന്നാ ചിന്നൂ ?"
"വാള്‍-മാട്ടീന്നാ..".

അതിനു പിറ്റേന്നിടാന്‍ ചിന്നൂന്‌ പുതിയ ഉടുപ്പൊന്നുമില്ലായിരുന്നു. വാങ്ങിയപ്പോള്‍ നീളം കൂടുതലായിരുന്നതിനാല്‍ മാറ്റി വെച്ചിരുന്ന ഒരു ജീന്‍സ്‌ പാന്റാണ്‌ അമ്മ ഇട്ടു കൊടുത്തത്‌. കൂട്ടായി ഒരു ഗ്രീന്‍ ഷര്‍ട്ടും. ഇത്തവണ മമ്മ ഒന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ജീന്‍സിന്റെ രണ്ടു കാലിലും കൈയാലെത്തിച്ചു പിടിച്ച്‌, വശങ്ങളിലേക്ക്‌ ചെരിഞ്ഞ്‌, ചിന്നു പറഞ്ഞു. "ഇത്‌ ചിന്നൂം അമ്മേം കൂടി എവ്‌ടുന്നോ മേടിച്ചതാ..."! മമ്മ കേട്ടു. ചിരിയും വന്നു. എന്നിട്ടും കേട്ടതായി ഭാവിച്ചില്ല. ചിന്നു വീണ്ടും അതേ ആട്ടത്തോടെ "ഇത്‌ ചിന്നൂം അമ്മേം കൂടി എവ്‌ടുന്നോ മേടിച്ചതാ...". ഇത്തവണ മമ്മയ്ക്ക്‌ ചിരി അടക്കാനായില്ല. പാവം ചിന്നു. മമ്മ പൊട്ടിച്ചിരിച്ചതെന്തിനാണെന്ന് ചിന്നൂന്‌ മനസ്സിലായില്ല!

അഭിപ്രായങ്ങളൊന്നുമില്ല: